ആഴക്കടല്‍ മത്സ്യബന്ധനം; കേരളത്തിന് പുതിയ 2 കപ്പൽ വാഗ്ദാനം ചെയ്ത് അമിത് ഷാ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി രണ്ട് കൂറ്റൻ കപ്പലുകൾ സഹകരണ വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് വാഗ്‌ദാനം ചെയ്തു. തിരുവനന്തപുരത്തെ ഫിഷ്നെറ്റ് ഫാക്ടറി സന്ദർശിച്ച അമിത് ഷാ പദ്ധതിനിര്‍ദേശം സമര്‍പ്പിക്കാന്‍ മത്സ്യഫെഡിന് നിർദ്ദേശം നൽകി. മൂന്ന് പുതിയ ഫിഷ്നെറ്റ് ഫാക്ടറികൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.

മുട്ടത്തറ മത്സ്യഫെഡിന് കീഴിലുള്ള നെറ്റ് മാനുഫാക്ചറിംഗ് ഫാക്ടറി സന്ദർശിച്ച അമിത് ഷാ നിർദ്ദേശങ്ങൾ നൽകിയാൽ പദ്ധതിക്ക് അനുമതി നൽകാമെന്ന് ഉറപ്പ് നൽകി. നേരത്തെ പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പ്രകാരം 1.5 കോടി രൂപയുടെ 10 മത്സ്യബന്ധന യാനങ്ങൾക്ക് അനുമതി നൽകിയിരുന്നു.

വലുതും മത്സ്യസംസ്കരണത്തിനുള്ള സൗകര്യങ്ങളുള്ളതുമായ കപ്പലുകൾ വാങ്ങാനുള്ള നിർദ്ദേശം അമിത് ഷാ നൽകി. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിന് എൻ.സി.ഡി.സി അനുവദിച്ച വായ്പയുടെ പലിശ കുറയ്ക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം തീരുമാനമെടുക്കും. മുട്ടത്തറയിലേത് പോലെ മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.