ഡല്‍ഹി ജുമാ മസ്ജിദ് പ്രതിഷേധം ആസൂത്രിതമെന്ന് സംശയിക്കുന്നുവെന്ന് പൊലീസ്

ഡൽഹി ജുമാമസ്ജിദിലെ പ്രതിഷേധം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി പോലീസ്. ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പ്രചാരണത്തിനെതിരെയാണ് ഡൽഹി ജുമാമസ്ജിദിൽ പ്രതിഷേധം നടന്നത്.
വാട്ട്സ്ആപ്പ് വഴിയുള്ള പ്രതിഷേധ ആഹ്വാനവും അന്വേഷണ പരിധിയിലാണെന്ന് ഡൽഹി പോലീസ് പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപവാദ പ്രചാരണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പകര്‍ച്ചവ്യാധി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം അഞ്ഞൂറോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. നൂപുർ ശർമ, നവീൻ കുമാർ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാണ് അവർ ആവശ്യപ്പെട്ടത്. പള്ളിയുടെ പ്രവേശന കവാടത്തിന് സമീപം സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്ന് പൊലീസ് പറഞ്ഞു. 15-20 മിനിറ്റ് നീണ്ട പ്രതിഷേധത്തിനൊടുവിൽ ആളുകൾ പിരിഞ്ഞുപോയി. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.