ഡല്‍ഹി മദ്യനയ അഴിമതി; മനീഷ് സിസോദിയയെ ഒഴിവാക്കി ഇഡി കുറ്റപത്രം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒഴിവാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. 3,000 പേജുള്ള കുറ്റപത്രമാണ് ഇൻഡോസ്പിരിറ്റ് എംഡി സമീർ മഹേന്ദ്രുവിനെ മാത്രം പ്രതിചേർത്ത് സമർപ്പിച്ചിരിക്കുന്നത്. മനീഷ് സിസോദിയയെ ഒഴിവാക്കി ഏഴ് പേരെ പ്രതിചേർത്ത് സിബിഐയും വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു. ആകെ 15 പേരുടെ പേരുകളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബർ 17നാണ് സമീർ മഹേന്ദ്രുവിനെ അറസ്റ്റ് ചെയ്തത്. സമീർ അറസ്റ്റിലായി 60 ദിവസം തികയുന്നതിനാല്‍ കുറ്റപത്രം സമർപ്പിക്കേണ്ടത് അന്വേഷണ ഏജൻസിക്ക് അനിവാര്യമായിരുന്നു. അല്ലാത്തപക്ഷം, സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. ഇസിഐആറിലെ (എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) മറ്റുള്ളവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും അറസ്റ്റിലായവരുടെ പേര് ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.