നോട്ട് നിരോധനം പരിശോധിക്കും; കേന്ദ്രത്തിനും ആര്‍ബിഐക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി

ദില്ലി: കേന്ദ്രസർക്കാറിന്റെ 2016ലെ നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. സർക്കാറിന്റെ നയപരമായ കാര്യങ്ങളിലെ നീതിന്യായ സംവിധാനങ്ങളുടെ ലക്ഷ്മണരേഖ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.എ നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി.

വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു. നവംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.നോട്ടുനിരോധത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട 59 ഹർജികളിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

2016 നവംബർ 8നു രാത്രി 8 മണിക്കാണ് 500, 1000 എന്നീ കറൻസീ നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിച്ചത്. രാത്രി 12 മണി മുതൽ നിരോധനം പ്രാബല്യത്തിലായി. കള്ളപ്പണക്കാർക്ക് വമ്പൻ പ്രഹരമായിരുന്നു ഈ സർപ്രൈസ് പ്രഖ്യാപനത്തിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 4 മണിക്കൂർകൊണ്ട് വമ്പൻ കള്ളപ്പണക്കാർക്ക് ഒന്നും ചെയ്യാനാവില്ലെന്ന കണക്കുകൂട്ടൽ. എന്നാൽ ഒരു സൂചന പോലും നൽകാതെ പെട്ടെന്നുണ്ടായ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളെയും ബാധിച്ചു.