ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റ്മോർട്ടം നടത്തും

ചാലക്കുടി: അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കൽ ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റ്മോർട്ടം നടത്തും. സെന്‍റ് ജോസഫ്സ് പള്ളിയിലാണ് ശവസംസ്കാരം നടന്നത്. ഇരിങ്ങാലക്കുട ആർ.ഡി.ഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റ്മോർട്ടം നടത്തുന്നത്.

കോഴിക്കോട് സ്വദേശി ഹാരിസിന്‍റെ ഉടമസ്ഥതയിലുള്ള അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെൻസി ജോലി ചെയ്തിരുന്നത്. 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെൻസിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരുവിലെ പരമ്പരാഗത ചികിത്സകൻ ഷാബ ഷരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷറഫാണ് കൊലയുടെ സൂത്രധാരൻ എന്ന കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് ഇരട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ഹാരിസിന്‍റെ ബിസിനസ് പങ്കാളിയായിരുന്നു ഷൈബിൻ അഷറഫ്. കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്‍റെ അഭ്യർത്ഥന പ്രകാരമാണ് റീ പോസ്റ്റ്മോർട്ടം.