ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണം; കേരളമുള്‍പ്പെടെ 6 സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി. നിയമപ്രകാരം നിരോധിച്ചിട്ടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേവദാസി സമ്പ്രദായം തുടരുകയാണെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് കത്തയച്ചതായി കമ്മീഷൻ അറിയിച്ചു. ആറാഴ്ചയ്ക്കകം കത്തിന് മറുപടി നൽകാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വനിതാ ശിശുവികസന മന്ത്രാലയത്തിലെയും സാമൂഹ്യനീതി മന്ത്രാലയത്തിലെയും സെക്രട്ടറിമാർക്കും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ദേവദാസി സമ്പ്രദായം തടയുന്നതിനും ദേവദാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികൾ മറുപടി കത്തിൽ ഉൾപ്പെടുത്തണം. ഇത്തരം അനാചാരങ്ങൾ തടയാൻ സംസ്ഥാന തലത്തിൽ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടോ എന്നും മറുപടിയിൽ വ്യക്തമാക്കണം.

നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും കർണാടകയിൽ മാത്രം 70,000ത്തിലധികം സ്ത്രീകൾ ദേവദാസികളായി ജീവിക്കുന്നതായി ജസ്റ്റിസ് രഘുനാഥ് റാവു അദ്ധ്യക്ഷനായ സമിതി റിപ്പോർട്ട് ചെയ്തിരുന്നു.