കേരളത്തിന്‍റെ വികസനം സിൽവർലൈനിലൂടെ; സ്കൂൾ വിദ്യാർഥികൾക്കായി കെ-റെയിലിന്റെ സിംപോസിയം

തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ (കെ-റെയിൽ) 5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സിംപോസിയം നടത്തുന്നു. ‘കേരളത്തിന്‍റെ വികസനം സിൽവർലൈനിലൂടെ’ എന്നതാണ് സിംപോസിയത്തിന്‍റെ പ്രമേയം. സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും സിംപോസിയത്തിൽ പങ്കെടുക്കാം. എല്ലാ ജില്ലകളിലെയും കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ സൗകര്യം പരിഗണിച്ചും സിംപോസിയം ഓൺലൈനായാണ് നടത്തുന്നത്. സിംപോസിയത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും കെ-റെയിൽ അറിയിച്ചു. ക്യു.ആർ കോഡ് സ്കാൻ ചെയ്തും, വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം.

അതേസമയം, പ്രതിഷേധം വകവയ്ക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിക്കൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 11 ജില്ലകളിലെ സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസുകളിലേക്ക് നിയോഗിക്കപ്പെട്ട 18 ഉദ്യോഗസ്ഥരുടെയും സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥരുടെയും കാലാവധിയാണ് പുതുക്കിയത്.

സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. മെയ് പകുതിയോടെ നിർത്തിവച്ച സർവേ പ്രക്രിയ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കാനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.