ത്രിവർണ്ണ പതാകയെ പിന്തുണച്ചില്ല; ആർഎസ്എസിനെതിരെ രൂക്ഷവിമർശനം

നാഗ്പുര്‍/ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ മുഖചിത്രങ്ങളില്‍ ത്രിവർണ്ണ പതാക ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിട്ടും ആർഎസ്എസ് ഇത് അവഗണിക്കുകയാണെന്ന് ആരോപണം. എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ലെന്നും ‘ഓരോ വീട്ടിലും ത്രിവര്‍ണപതാക’, ‘ആസാദി കാ അമൃത് മഹോത്സവ്’ എന്നിവയെ ആര്‍.എസ്.എസ്. പിന്തുണയ്ക്കുന്നുണ്ടെന്നും സംഘടനാവക്താവ് പ്രതികരിച്ചു.

കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർട്ടികൾ ഇത് അംഗീകരിച്ചു. കഴിഞ്ഞ 52 വർഷമായി നാഗ്പൂരിലെ സംഘടനയുടെ ആസ്ഥാനത്ത് ആർഎസ്എസ് ദേശീയ പതാക ഉയർത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ആവശ്യം അംഗീകരിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.

മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇതേ ചോദ്യം ട്വീറ്റ് ചെയ്തു. ഖാദി ദേശീയപതാക നിർമ്മിച്ച് ഉപജീവനമാർഗം നേടിയവരുടെ ജീവിതം തകർക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയെ തള്ളിപ്പറഞ്ഞ ചരിത്രമുള്ള ആർ.എസ്.എസ്. ദേശീയ പതാക ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി. കാവിക്കൊടി ദേശീയപതാകയാക്കണമെന്നാണ് ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.