ഭിന്നത കോൺഗ്രസിന്റെ സൗന്ദര്യമാണ്, പക്ഷേ ലക്ഷ്മണ രേഖ കടക്കരുത്: കെ.സി.വേണുഗോപാൽ

തിരുവനന്തപുരം: ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മറുപടി നൽകി. അപവാദം ചൊരിയുന്നവർ കണ്ണാടിയിൽ സ്വയം നോക്കണം. ഇവിടെ ഒന്നും നടക്കുന്നില്ല എന്ന് കുറച്ച് ആളുകൾ പറയുന്നതിൽ അർത്ഥമില്ല. അത്തരം ആളുകൾ എന്താണ് സംഭാവന ചെയ്തതെന്ന് അവർ സ്വയം ചിന്തിക്കണം.

നെഹ്റു കുടുംബത്തിലെ അംഗമല്ലാത്തവർക്കും മത്സരിക്കാനാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വയം വിമർശിക്കുന്നവർ ലക്ഷ്മണരേഖയും വരയ്ക്കണം. അല്ലാത്ത പക്ഷം അത്തരക്കാരെ കോണ്‍ഗ്രസ് പ്രവർത്തകർ നിയന്ത്രിക്കും. ഭിന്നതകളാണ് കോണ്‍ഗ്രസിന്‍റെ സൗന്ദര്യം. എന്നാൽ ലക്ഷ്മണ രേഖ കടക്കരുത്.

രാഹുലിന്‍റെ രാഷ്ട്രീയ പ്രസക്തിയും സ്ഥാനവും എന്താണെന്ന് ഭാരത് ജോഡോ യാത്ര വ്യക്തമാക്കും. സമൂല രാഷ്ട്രീയ പരിവർത്തനം ഭാരത് ജോഡോ യാത്ര ഉണ്ടാക്കും. സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയല്ല. താത്ക്കാലിക അധ്യക്ഷയാണ് സോണിയാ ഗാന്ധി എന്നത് ഒരു വിവക്ഷ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.