വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി; തുറന്നടിച്ച് സംവിധായകൻ വിനയൻ

സംവിധായകൻ വിനയന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന നടൻ ദിലീപിൻ്റെ വാശിയാണ് തന്റെ പത്ത് വർഷത്തെ ഇടവേളയ്ക്ക് കാരണം എന്നാണ് വിനയൻ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി കൈ പറ്റിയ ശേഷം തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിൻമാറി. തന്നോട് കെ. മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നയാൾ എന്ന നിലയിൽ വിഷയത്തിൽ താനിടപെടുന്നത്. മാക്ട ഫെഡറേഷന്റെ യോഗം വിളിച്ചു. ന്യായം ദിലീപിന്റെ ഭാഗത്തല്ല, തുളസിയുടെ ഭാഗത്താണെന്ന് വ്യക്തമാവുകയും ചെയ്തു.

മൂന്ന് മാസത്തിനുള്ളിൽ സെറ്റിൽ ചെയ്യണം അല്ലെങ്കിൽ തുളസീ ദാസിനെ വിളിച്ച് അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് പറയണമെന്ന് എല്ലാവരും പറഞ്ഞു സംഘടനയുടെ തീരുമാനം അന്ന് കൈയടിച്ച് പാസാക്കുകയും ചെയ്തു. ദിലീപിന്റെ കൂടെ നിൽക്കാൻ അന്ന് ഒരുപാടുപേർ ഉണ്ടായിരുന്നു. മനുഷ്യ സഹജമായ വാശി ദിലീപിനും തോന്നിയെന്നാണ് കരുതുന്നത്. അതിന് മുമ്പ് ദിലീപുമായി നല്ല സ്നേഹം ആയിരുന്നു. ആദ്യ കാലത്ത് ദിലീപിനെ കൊണ്ടു വന്നതിൽ തന്റെ പ്രയത്നവും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.