പരസ്യം ബസിന്റെ പിന്‍ഭാഗത്ത് പതിച്ചുകൂടേ? കെഎസ്ആർടിസിയോട് ആരാഞ്ഞ് സുപ്രീംകോടതി

ഡൽഹി: ചട്ടങ്ങൾ ലംഘിക്കാത്തതും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ നൽകുന്നത് സംബന്ധിച്ച് പദ്ധതി സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബസുകളുടെ വശങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നത് ജനശ്രദ്ധ തിരിക്കാൻ ഇടയാക്കുമെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിൽ പിന്‍ഭാഗത്ത് പതിച്ചുകൂടേയെന്നും സുപ്രീം കോടതി ആരാഞ്ഞു.

പരസ്യത്തിനെതിരായ കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി. നൽകിയ ഹർജി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്ത വിധത്തിൽ പരസ്യങ്ങൾ നൽകുന്ന വിഷയത്തിൽ പദ്ധതി സമര്‍പ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ചോദിച്ചു. പദ്ധതി നിർദ്ദേശം പരിശോധിക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ ബെഞ്ച് കേസ് ജനുവരി 9ലേക്ക് മാറ്റി.

9,000 കോടി രൂപയുടെ കടബാധ്യതയുണ്ടായിട്ടും പൊതുസേവനം നടത്തുന്ന കോർപ്പറേഷന് ഹൈക്കോടതി ഉത്തരവ് മൂലം പരസ്യവരുമാനത്തിൽ പ്രതിമാസം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കെ.എസ്.ആർ.ടി.സിയുടെ ഹർജിയിൽ പറയുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അഭിഭാഷകൻ ദീപക് പ്രകാശ് മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കേസിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പരസ്യം നൽകരുതെന്ന് ഉത്തരവിറക്കുകയുമായിരുന്നു.