മെയിന്‍പുരിയില്‍ ഡിപിംള്‍ യാദവ് വിജയത്തിലേക്ക്; മുലായത്തിന് പിന്മുറക്കാരി

ലഖ്‌നൗ: യുപിയിൽ മെയിൻപുരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡിപിംള്‍ യാദവ് ജയത്തിലേക്ക്. 1,70,000ലധികം വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർത്ഥി രഘുരാജ് സിങ് ശാക്യയ്ക്കെതിരെ ഡിംപിൾ മുന്നിട്ട് നിൽക്കുന്നത്. സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മുലായത്തിന്‍റെ മകനും എസ്പി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്‍റെ ഭാര്യയാണ് ഡിംപിൾ. 53.89 ശതമാനമായിരുന്നു ഇവിടെ പോളിംഗ്. ഡിംപിൾ യാദവ് 60 ശതമാനത്തിലധികം വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്ത് ഇവിടെ നോട്ടയാണ്. 1996 മുതൽ 4 തവണ മുലായം മെയിൻപുരിയെ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ, സമാജ്‌വാദി പാർട്ടി എന്നിവയാണ് ലീഡ് ചെയ്യുന്നത്. രാഷ്ട്രീയ ലോക്ദളിന്‍റെ മദൻ ഭയ്യ ഖതൗലിയിലെ തിരഞ്ഞെടുപ്പിൽ ലീഡ് ചെയ്യുമ്പോൾ രാംപുരില്‍ എസ്പി നേതാവ് മുഹമ്മദ് അസിം രാജ തന്‍റെ ലീഡ് തുടരുകയാണ്.