എയ്ഡഡ് ഹയർസെക്കൻഡറി അധ്യാപക നിയമനത്തിലും ഭിന്നശേഷി സംവരണം ബാധകമെന്ന് ഹൈക്കോടതി

കൊച്ചി: എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപക നിയമനത്തിലും ഭിന്നശേഷി സംവരണം പാലിക്കണമെന്ന് ഹൈക്കോടതി നിർദേശം. എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിയമാനുസൃത സംവരണം ഏർപ്പെടുത്താനുള്ള മുൻ ഉത്തരവ് ഹയർസെക്കൻഡറി സ്കൂളുകളുടെ കാര്യത്തിലും ബാധകമാണെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പറഞ്ഞു.

ഭിന്നശേഷിക്കാരെ എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപക തസ്തികയിൽ നിന്ന് ഒഴിവാക്കി ഫെബ്രുവരി രണ്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് നിയമപ്രകാരമല്ലെന്ന് കണ്ട് റദ്ദാക്കി. ഹയർ സെക്കൻഡറി അധ്യാപക തസ്തിക ഭിന്നശേഷിക്കാർക്ക് യോജിച്ചതല്ലെന്നും അതിനാൽ നിയമനാംഗീകാരത്തിനായി ലഭിച്ച മറ്റ് അധ്യാപകരുടെ അപേക്ഷകൾ അംഗീകരിക്കാമെന്നുമായിരുന്നു ഈ ഉത്തരവ് മലപ്പുറം സ്വദേശി ടി.കെ ഹരികൃഷ്ണൻ കോഴിക്കോട് സ്വദേശി എം.കെ. കബാബ് ബീരാൻ, പി യാസിർ യാസീൻ, ഇ റഹിയ്യനാഥ്, പാലക്കാട് സ്വദേശി വി ഫാത്തിമത്ത് മുസ്ഫിറ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്.

ഓഗസ്റ്റ് 10 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഭിന്നശേഷി സംവരണം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനും ഉത്തരവ് ബാധകമായതിനാൽ 2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളുടെ 3 ശതമാനവും 2017 ന് ശേഷമുള്ള ഒഴിവുകളുടെ 4 ശതമാനവും ഭിന്നശേഷിക്കാർക്കായി നീക്കിവയ്ക്കണം. ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിലേക്ക് ഭിന്നശേഷിക്കാരെ നിയമിച്ചിട്ടില്ലെങ്കിൽ, 2018 നവംബർ 18 ന് ശേഷമുള്ള ഒഴിവുകളിൽ അവരെ നിയമിക്കണം. അതിനുശേഷമേ 2018 നവംബർ 18-നുശേഷം നൽകിയിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകാനാകൂ. എന്നാൽ, ഇതിനോടകം അംഗീകാരം ലഭിച്ച നിയമനങ്ങളുടെ കാര്യത്തിൽ ഉത്തരവ് ബാധകമാകില്ല.