ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പദ്ധതി ‘പ്രതിഭാ പോഷൻ’

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിഭാ പോഷണം പദ്ധതിക്ക് തുടക്കമിട്ടു. മന്ത്രി വി ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അവർ വളരെയധികം സവിശേഷതകളുളള കുട്ടികളാണ്, സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

ഈ കുട്ടികളെ സ്വന്തം കുട്ടികളെ പോലെ പരിപാലിക്കുന്ന അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു. വേദിയിൽ തന്നെ മന്ത്രിയുടെ ചിത്രം വരച്ച വിഴിഞ്ഞം സെന്റ്. മേരിസ് എച്ച്. എസ്. എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ രാജീവിനെ മന്ത്രി അഭിനന്ദിച്ചു. സമഗ്ര ശിക്ഷാ കേരളയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകർ, സ്പെഷ്യൽ ട്രെയിനർമാർ, കോർഡിനേറ്റർമാർ, സർവീസ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ചിത്രരചന, നൃത്തം, സംഗീതം, അഭിനയം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനും സഹായിക്കുന്ന ഒരു പരിപാടിയാണ് ‘പ്രതിഭാ പോഷൻ’.

കോവിഡ്-19 കാലത്ത് കുട്ടികൾ നേരിട്ട പഠനനഷ്ടവും പഠനവീഴ്ചയും സംബന്ധിച്ച് സമഗ്രശിക്ഷാ കേരളം നടത്തിയ പ്രത്യേക പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടും മന്ത്രി പ്രകാശനം ചെയ്തു. ഇതോടൊപ്പം സാധനങ്ങളുടെ വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്.