‘ദുരന്തബാധിത പ്രദേശങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ല’

കനത്ത മഴയുടെ പശ്ചാത്തലത്തിൽ അപകട മുന്നറിയിപ്പ് നൽകി മന്ത്രി കെ രാധാകൃഷ്ണൻ.ദുരന്തബാധിത പ്രദേശങ്ങൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ ഈ സമയത്ത് ആരും അവിടം സന്ദർശിക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാഗ്രതയാണ് വേണ്ടത്, ആശങ്കയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 ലെ പ്രളയത്തിന്‍റെ അനുഭവം ഉള്ളതിനാൽ സർക്കാർ നല്ല തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ നാല് നദികൾ കടുത്ത പ്രളയക്കെടുതിയിലാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ രംഗത്ത് എത്തി. മീനച്ചിലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ എന്നീ നാല് നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ഈ നാല് നദികൾ ഉൾപ്പെടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.മാത്രമല്ല സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി, ഇടമലയാർ ഡാമുകളിലെ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിലും ഇന്‍റർവ്യൂവിലും മാറ്റമുണ്ടാകില്ല.