സിഐഎസ്എഫ് തസ്തികകൾ നിർത്തലാക്കിയത് യുവതയോടുള്ള വെല്ലുവിളി: വി ശിവദാസൻ എംപി

ഡൽഹി: 3,049 സിഐഎസ്എഫ് വ്യോമയാന സുരക്ഷാ പോസ്റ്റുകൾ റദ്ദാക്കിയതിനെതിരെ സിപിഎം എംപി ഡോ. വി ശിവദാസൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സ്വകാര്യവത്കരിക്കാനുള്ള നീക്കം തൊഴിൽ രഹിതരോടുള്ള വെല്ലുവിളിയാണെന്ന് വി ശിവദാസൻ ആരോപിച്ചു. രാജ്യത്തെ യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന ആഗ്രഹം സർക്കാർ വിദൂര സ്വപ്നമാക്കി മാറ്റുകയാണെന്ന് എം.പി ആരോപിച്ചു.

വി ശിവദാസൻ എംപിയുടെ കുറിപ്പ്:

“3049 സി.ഐ.എസ്.എഫ് തസ്തികകൾ നിർത്തലാക്കിയ നടപടി യുവതയോടുള്ള വെല്ലുവിളി….

ഇന്ത്യൻ വിമാനത്താവളങ്ങളിലെ 3,049 സിഐഎസ്എഫ് വ്യോമയാന സുരക്ഷാ തസ്തികകൾ യൂണിയൻ സർക്കാർ നിർത്തലാക്കി. സി.ഐ.എസ്.എഫ് നിർവഹിച്ചിരുന്ന ഡ്യൂട്ടി സ്വകാര്യവത്കരിക്കാൻ ആണ് നീക്കം. സ്ഥിരം തൊഴിൽ തേടുന്ന രാജ്യത്തെ തൊഴിൽരഹിതരോടുള്ള വെല്ലുവിളിയാണിത്.

ഏറ്റവും ലാഭകരമായ എയർ പോർട്ടുകൾ എല്ലാം കുത്തക കുടുംബത്തിന് കൈമാറിയ ശേഷം, സുരക്ഷ കൂടി സ്വകാര്യവത്കരിക്കാനുള്ള നീക്കം യാതൊരു നീതീകരണവും ഇല്ലാത്തതാണ്. സ്വകാര്യസുരക്ഷാ ഏജൻസികൾ മിനിമം വേതനം പോലും നൽകാതെയാണ് പ്രവർത്തിക്കുന്നത്. തൊഴിൽ നിയമങ്ങളുടെയെല്ലാം നഗ്നമായ ലംഘനം ആണ് മിക്ക ഏജൻസികളും നടത്തുന്നത്. അഗ്നിപഥ് വഴി സായുധ സേനകളുടെ കരാർവൽക്കരണം ഒരു ഭാഗത്തു നടക്കുകയാണ്.”