യൂട്യൂബിന്റെ ഡിസ്‌ലൈക്ക്, നോട്ട് ഇന്‍ട്രസ്റ്റഡ് ബട്ടനുകള്‍ ഫലപ്രദമല്ലെന്ന് മോസില്ല

യൂട്യൂബില്‍ ഉപഭോക്താക്കള്‍ ഇഷ്ടമല്ലെന്ന് അറിയിച്ചാലും സമാനമായ ഉള്ളടക്കങ്ങള്‍ വീണ്ടും യൂട്യൂബില്‍ കാണിക്കുന്നുണ്ടെന്ന് പഠനം. മോസില്ല നടത്തിയ പഠനമാണ് യൂട്യൂബിലെ ഡിസ് ലൈക്ക് ബട്ടന്‍ ഉള്‍പ്പടെ ഉപഭോക്താക്കളുടെ താല്‍പര്യമില്ലായ്മ പ്രകടിപ്പിക്കുന്ന സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന നിരീക്ഷണത്തിലെത്തിയിരിക്കുന്നത്.

20000 യൂട്യൂബ് ഉപയോക്താക്കളുടെ യൂട്യൂബ് റെക്കമെന്റേഷന്‍ ഡാറ്റ പരിശോധിച്ച ശേഷമാണ് യൂട്യൂബിലെ ‘ഡിസ് ലൈക്ക്’, ‘സ്‌റ്റോപ്പ് റെക്കമെന്‍ഡിങ് ചാനല്‍’, ‘റിമൂവ് ഫ്രം ഹിസ്റ്ററി’ എന്നിങ്ങനെയുള്ള ബട്ടനുകള്‍ സമാനമായ ഉള്ളടക്കങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതില്‍ ഫലപ്രദമാവുന്നില്ലെന്ന് കണ്ടെത്തിയത്. ഉപയോക്താവിന് താൽപ്പര്യമില്ലെന്ന് പറഞ്ഞ ഉള്ളടക്കത്തിന് സമാനമായവ വീണ്ടും വരുന്നു.

റിഗ്രറ്റ്‌സ് റിപ്പോര്‍ട്ടര്‍ എന്ന ബ്രൗസര്‍ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ച് സന്നദ്ധരായ ഉപഭോക്താക്കളെ ഉപയോഗിച്ചാണ് യഥാര്‍ത്ഥ വീഡിയോകളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും മൊസില്ല റെക്കമെന്റേഷന്‍ ഡാറ്റ ശേഖരിച്ചത്.