ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി എഴുതിത്തള്ളിയ നടപടി; പരാതിക്കാരി കോടതിയെ സമീപിക്കും

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിക്കും. പരാതിക്കാരി നാളെ തന്നെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ബലാത്സംഗ ആരോപണത്തിൽ ബാലചന്ദ്രകുമാറിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

അതേസമയം, തന്‍റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. ഗൂഢാലോചനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനസ്സിന് അറിയാത്ത ഒരു കേസായതിനാൽ ഇത് കെട്ടിച്ചമച്ചതാണ്. എതിർ കക്ഷി ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയാണ്. അവരെ നേരിൽ കണ്ടപ്പോൾ എനിക്ക് അവരുടെ പേര് പോലും അറിയില്ലായിരുന്നു.

ശത്രുതയുണ്ടായിരുന്ന ആളുടെ സുഹൃത്തുക്കൾ ചേർന്ന് നടത്തിയ നീക്കമായിരുന്നു ഇത്. നിയമപരമായി ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ്. തുടർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഞങ്ങൾ തയ്യാറാണ്. ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും പങ്കുണ്ട്, ദിലീപിന് വേണ്ടി ചാനലിൽ ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും, ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു.