പെട്രോള്‍ പമ്പിൽ തർക്കം; ഇടപെട്ട് മടങ്ങിയ യുവാവിന് ക്രൂരമര്‍ദനം

ആലപ്പുഴ: പാതിരപ്പള്ളി പെട്രോൾ പമ്പിൽ യുവാവിന് ക്രൂര മർദ്ദനം. തുമ്പോളി സ്വദേശി മുകേഷിനാണ് മർദ്ദനമേറ്റത്. കളപ്പുഴ സ്വദേശി ശ്രീരാഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെന്ന വ്യാജേനയാണ് ശ്രീരാഗ് മുകേഷിനെ ആക്രമിച്ചത്. പമ്പ് ജീവനക്കാരുമായുള്ള തർക്കത്തിൽ മുകേഷ് ഇടപെട്ടതാണ് കാരണം. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ഇന്നലെ രാവിലെ ഒരാൾ പമ്പിൽ വന്ന് 200 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ 300 രൂപയ്ക്ക് പെട്രോൾ അടിച്ചു. ഇതിനെ ചൊല്ലി തർക്കമുണ്ടായെന്നാണ് സൂചന. തുടർന്ന് മുകേഷ് വിഷയത്തിൽ ഇടപെട്ട് മടങ്ങി. മടങ്ങും വഴിയാണ് മുകേഷിന് മർദ്ദനമേറ്റത്.

തന്നെ ആക്രമിച്ചയാളുടെ ദേഹ പ്രകൃതി കണ്ട മുകേഷ് പൊലീസുകാരനാണോ എന്ന് ചോദിച്ചു. ‘അതെ, പൊലീസുകാരനാണ്’ എന്ന് പറഞ്ഞ് മുകേഷിനെ വീണ്ടും മർദ്ദിച്ചെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസുകാരനല്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ശ്രീരാഗിനെ കസ്റ്റഡിയിലെടുത്തത്. ശ്രീരാഗിനൊപ്പമുണ്ടായിരുന്ന വ്യക്തിക്കായി തിരച്ചിൽ തുടരുകയാണ്.