പ്രതിപക്ഷ നേതാവ് നൽകിയ സബ്മിഷനെച്ചൊല്ലി സഭയിൽ തർക്കം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്മിഷനെച്ചൊല്ലി സഭയിൽ തർക്കം. സബ്മിഷൻ നോട്ടീസിലെ സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി സ്പീക്കർ എം ബി രാജേഷ് അനുമതി നിഷേധിച്ചതോടെയാണ് വാക്പോര് പൊട്ടിപ്പുറപ്പെട്ടത്.

അടിയന്തരപ്രമേയമായാണ് സഭ വിഷയം ചർച്ച ചെയ്തതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. വിഷയം സംസ്ഥാനത്തിന്‍റെ അധികാരത്തില്‍ വരുന്നതല്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

മറുപടിയില്ലാത്തതിനാലാണ് ലിസ്റ്റ് ചെയ്ത സബ്മിഷൻ ഒഴിവാക്കിയതെന്ന് വി.ഡി സതീശൻ ആരോപിച്ചു. സംസ്ഥാനത്ത് ഗുരുതരമായ പ്രശ്നമാണ് നടന്നതെന്നും ചർച്ച ചെയ്യാതെ നാടകം നടത്തിയെന്നും ആർക്ക് വേണ്ടിയാണ് സ്വർണം കൊണ്ടുവന്നത് എന്നതിന് ഉത്തരമില്ലാത്തതിനാലാണ് നാടകം അരങ്ങേറിയതെന്നും ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.