സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു; ഗവർണറെ വിമർശിച്ച് കാനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നുവെന്ന് കാനം വിമർശിച്ചു. ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് വിമർശനം. എൽ.ഡി.എഫ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു. ഇതിനെ പാർട്ടി അതിജീവിക്കും. പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കാനം പറഞ്ഞു. എൻഡിഎയ്ക്ക് ബദൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപം നൽകണം. ചിന്നഭിന്നമായ പ്രതിപക്ഷത്തെ തുടർന്നാണ് എൻഡിഎ അധികാരത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐയിൽ വിഭാഗീയതയുണ്ടെന്ന് മാധ്യമങ്ങൾ വരുത്തി തീർക്കുന്നുവെന്നും കാനം പറഞ്ഞു. നാല്പത് പേർ പങ്കെടുത്ത ചർച്ചയിൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമാണ് എന്ന് വാർത്ത കൊടുക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയിൽ ഇത്തരം ചർച്ചകൾ നടക്കുമെന്നും അതിനെ തെറ്റെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.