വിദൂര വിദ്യാഭ്യാസം; മറ്റ് സര്‍വ്വകലാശാലകള്‍ക്കും കോഴ്സുകള്‍ നടത്താം

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി. കോഴ്സുകളും 5 പി.ജി. കോഴ്സുകളും ഒഴികെയുള്ള മറ്റ് കോഴ്സുകള്‍ സർവകലാശാലകൾക്ക് നടത്താം. യുജിസിയുടെ അംഗീകാരത്തോടെ ഈ അധ്യയന വർഷം മുതൽ കോഴ്സുകൾ നടത്താൻ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരം മറ്റ് സർവകലാശാലകൾ വിദൂരവിദ്യാഭ്യാസം വഴിയോ പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയോ വിദ്യാർത്ഥികളെ പഠന കോഴ്സുകളിൽ പ്രവേശിപ്പിക്കരുത്. ഓപ്പൺ സർവകലാശാലകളുടെ കോഴ്സുകൾക്ക് വിദൂരവിദ്യാഭ്യാസ ബ്യൂറോ അംഗീകാരം നൽകുന്നത് വരെ വിദൂരവിദ്യാഭ്യാസ, സ്വകാര്യ രജിസ്ട്രേഷൻ കോഴ്സുകൾ നടത്താൻ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഓപ്പൺ സർവകലാശാലയ്ക്കായി കോഴ്സുകൾ നടത്തുന്നതിന് 2022 സെപ്റ്റംബറിനകം യുജിസിയുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ മറ്റ് സർവകലാശാലകൾക്ക് ഈ വർഷം വിദൂരവിദ്യാഭ്യാസവും സ്വകാര്യ രജിസ്ട്രേഷൻ കോഴ്സുകളും നടത്താൻ അനുവദിക്കൂവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സർക്കുലറിനെതിരെ സമർപ്പിച്ച റിട്ട് ഹർജികളിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ ഈ അധ്യയന വർഷം മറ്റ് കോഴ്സുകൾ തുടരാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ കോഴ്സുകൾക്ക് യു.ജി.സി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 ആയിരുന്നു. ഒ.ഡി.എൽ സംവിധാനത്തിൽ, യുജിസിക്ക് ഓരോ കോഴ്സിനും പ്രത്യേകം അനുമതി വേണം. മെയ് 28ന് സർവകലാശാല ഇതിനാവശ്യമായ എല്ലാ രേഖകളും യുജിസിക്ക് സമർപ്പിച്ചിരുന്നു. യു.ജി.സി ആവശ്യപ്പെട്ട വിശദാംശങ്ങളും ബന്ധപ്പെട്ട രേഖകളും നിശ്ചിത സമയത്തിനുള്ളിൽ നൽകിയിട്ടുണ്ട്.