കോഴിക്കോട് ആര്‍.ടി.ഓഫിസിലെ രേഖകള്‍ കടയില്‍; അഴിമതി വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ചേവായൂർ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് 1,59,390 രൂപയും 114 വാഹന ആർസികളും പിടിച്ചെടുത്തു. ഓഫീസിൽ മാത്രം സൂക്ഷിക്കേണ്ട 145 രേഖകളും വിജിലൻസ് കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് പരിശോധന നടത്തിയത്. വിജിലന്‍സ് എസ്.പി. പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ സൂചിപ്പിക്കുന്ന പണവും രേഖകളും കണ്ടെടുത്തു. പിടിച്ചെടുത്തവയിൽ 19 ഡ്രൈവിംഗ് ലൈസൻസുകളും 12 പെർമിറ്റുകളും ഉൾപ്പെടുന്നു.

ഓണ്‍ലൈന്‍ ഓട്ടോ കണ്‍സള്‍ട്ടന്‍സി എന്ന പേരിൽ ലൈസൻസോ അനുമതിയോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന കടയിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി രബി ചന്ദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കടയെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. പിടിച്ചെടുത്തവയിൽ ചിലത് ആർ.ടി. അധികൃതർ ഒപ്പിട്ട രേഖകളാണ്. ക്രമക്കേടിന്‍റെ ഗൗരവം മനസ്സിലാക്കിയ ട്രാൻസ്പോർട്ട് കമ്മിഷണർ എ.ഡി.ജി.പി എസ്.ശ്രീജിത്ത് സ്ഥലത്തെത്തി അന്വേഷണം നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്തു. ആർ.ടി.ഒ. ഓഫീസിൽ അഴിമതി നടക്കുന്നുണ്ടെന്ന് വ്യക്തമായെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ആർ.ടി.ഒ. സംഭവത്തിൽ ഓഫീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന വ്യക്തമായ സൂചന വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം മാറ്റൽ, വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകൽ തുടങ്ങിയവയ്ക്കുള്ള ആർ.സി ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്.