പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാന്‍ അനുവദിക്കണം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പേപ്പട്ടികളെയും അക്രമാസക്തരായ തെരുവുനായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചു. നിലവിൽ തെരുവുനായ്ക്കൾ മൂലമുണ്ടാകുന്ന അടിയന്തര പ്രതിസന്ധി പരിഹരിക്കാൻ എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ പടരുമ്പോൾ, രോഗ വ്യാപികളായ മൃഗങ്ങളെയും, പക്ഷികളെയും കൊല്ലാറുണ്ട്. എന്നാൽ നിലവിൽ, നായ്ക്കളെയും അക്രമാസക്തരായ തെരുവുനായ്ക്കളെയും കൊല്ലാൻ കേന്ദ്ര ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഇവരെ പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റുകയും മരണം വരെ ഐസൊലേഷനിൽ പാർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നായ്ക്കളെയും തെരുവുനായ്ക്കളെയും കൊല്ലാം. ഈ സാഹചര്യത്തിലാണ് ഇത്തരം തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് കുടുംബശ്രീ യൂണിറ്റുകളെ എബിസി പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. ഇതോടെ എട്ട് ജില്ലകളിൽ എബിസി പദ്ധതി നടപ്പാക്കുന്നത് ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. മൃഗക്ഷേമ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കുടുംബശ്രീ യൂണിറ്റുകൾക്ക് എബിസി പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. നിലവിൽ അനിമൽ വെൽഫെയർ ബോർഡ് സാക്ഷ്യപ്പെടുത്തിയ ഏജൻസികൾക്ക് മാത്രമാണ് എബിസി പദ്ധതി നടപ്പാക്കാൻ ചുമതലയുള്ളത്. എന്നാൽ കേരളത്തിൽ അത്തരം ഏജൻസികൾ ഇല്ലെന്ന് സംസ്ഥാന സർക്കാർ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.