‘ഡാമുകൾ തുറന്നാൽ ഉടൻ വെള്ളപ്പൊക്കമുണ്ടാകുമെന്ന് വിചാരിക്കരുത്’

കോഴിക്കോട്: ഡാമുകൾ തുറന്നാൽ ഉടൻ വെള്ളപ്പൊക്കമുണ്ടാകുമെന്ന് വിചാരിക്കരുതെന്നു റവന്യൂ മന്ത്രി കെ രാജൻ. നിയമം അനുസരിച്ച് മാത്രമേ ഡാമുകൾ തുറക്കൂ, ഒറ്റയടിക്ക് ഡാമിൽ നിന്ന് വെള്ളം തുറന്നുവിടില്ല. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞുവെന്നത് ആശ്വാസകരമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തമിഴ്നാട് അറിയിച്ചിരുന്നു. കഴിയുന്നത്ര വെള്ളം കൊണ്ടുപോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് 534 ഘനയടി വെള്ളം തുറന്നുവിടും. രണ്ട് മണിക്കൂറിന് ശേഷം 1,000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടി വന്നേക്കാം. 1000 ക്യുസെക്സിന് മുകളിൽ പോയാൽ കേരളവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ തുറക്കൂവെന്ന് തമിഴ്നാട് ഉറപ്പ് നൽകിയിരുന്നു. അതേസമയം, സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.