‘യാത്ര ചെയ്യാൻ ട്രാക്ടർ ഉപയോ​ഗിക്കരുത്’; ജനങ്ങളോടഭ്യർഥിച്ച് യുപി മുഖ്യമന്ത്രി ‌‌യോ​ഗി ആദിത്യനാഥ്

കാൺപുർ: ഉത്തർപ്രദേശിലെ കാൺപൂരിൽ തീർത്ഥാടകരുമായി പോയ ട്രാക്ടർ-ട്രോളി കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 27 പേർ മരിച്ചതിന് പിന്നാലെ, യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ട്രാക്ടർ കാർഷിക ജോലികൾക്കും ചരക്ക് ഗതാഗതത്തിനുമാണ് ഉപയോഗിക്കുന്നതെന്നും യാത്ര ചെയ്യാൻ ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാൺപൂരിലെ റോഡപകടം ഹൃദയഭേദകമായ സംഭവമാണ്. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉടൻ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേ​ഗത്തിൽ ചെയ്യാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഉന്നാവോയിലെ ചന്ദ്രികാദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന അമ്പതോളം പേരുമായി പോയ ട്രാക്ടർ കാൺപൂരിലെ ഘതംപൂർ ഭാഗത്തെ കുളത്തിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചിരുന്നു. കുട്ടിയുടെ മുടിവെട്ടൽ ചടങ്ങിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.  മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പൊലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകും.