അരുണാചല്‍ പ്രദേശിനെതിരെ ഇരട്ട സെഞ്ചുറി; രോഹിത്തിനേയും മറികടന്ന് ജഗദീഷന്‍

വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രനേട്ടവുമായി തമിഴ്‌നാട് ഓപ്പണര്‍ നാരായണ്‍ ജഗദീഷന്‍. അരുണാചല്‍ പ്രദേശിനെതിരെ ഇരട്ട സെഞ്ചുറി (141 പന്തില്‍ 277) നേടിയതോടെ ലിസ്റ്റ് എ മത്സരങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ജഗദീഷന് സ്വന്തമായത്.

മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അല്‍വിരോ പീറ്റേഴ്‌സണ്‍, ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരെയാണ് ജഗദീഷന്‍ പിന്തള്ളിയത്. മൂവരും തുടര്‍ച്ചയായ നാല് ഇന്നിംഗ്‌സുകളില്‍ സെഞ്ചുറി നേടിയിരുന്നു. 

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ജഗദീഷന്‍ പിന്തള്ളി. 264 നേടിയിട്ടുള്ള രോഹിത് മൂന്നാമനാണിപ്പോള്‍. മുന്‍ ഇംഗ്ലണ്ട് താരം എഡി ബ്രൗണിനെയാണ് (268) ജഗദീഷന്‍ പിന്തള്ളിയത്. ഓസ്‌ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ട് (257), ശിഖര്‍ ധവാന്‍ (248) എന്നിവരും പട്ടികയിലുണ്ട്.