തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂർ: തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു അറസ്റ്റിൽ. ബാബുവിനെ ഒളിവിൽ പോകാൻ സഹായിച്ച 2 പേരെയും കസ്റ്റഡിയിലെടുത്തു. തലശേരി എസിപി നിഥിൽ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. തലശേരി സ്വദേശികളായ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂർ തലശേരിയിലുണ്ടായ സംഘർഷത്തിനിടെ സിപിഎം പ്രവർത്തകനും ബന്ധുവും കുത്തേറ്റ് മരിച്ചിരുന്നു. തലശേരി നിട്ടൂർ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് മരിച്ചത്. ലഹരി വിൽപ്പനയെ ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കങ്ങളുമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബാബുവും ജാക്സണും ചേർന്നാണ് തന്നെ കുത്തിയതെന്ന് ഖാലിദിന്‍റെ മരണമൊഴിയിൽ പറയുന്നു. 

ഇന്നലെ വൈകിട്ട് നാലുമണിയോടെ തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് ഇവർക്ക് കുത്തേറ്റത്. ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ.ഖാലിദ്, ഖാലിദിന്‍റെ സഹോദരി ഭർത്താവും സി.പി.എം നെട്ടൂർ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീർ എന്നിവരാണ് മരിച്ചത്.