ഡി ആര്‍ അനിൽ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി ആർ അനിൽ രാജിവച്ചു. കരാർ നിയമനത്തിനുള്ള പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആർ അനിലിന്‍റെയും ലെറ്റര്‍ പാഡിൽ കത്ത് പുറത്തായതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കത്തെഴുതിയതായി അനിൽ സമ്മതിച്ചിരുന്നു. മേയറുടെ പേരിലുള്ള കത്ത് വ്യാജമാണെന്നായിരുന്നു തുടക്കം മുതലുള്ള സി.പി.എമ്മിന്‍റെ നിലപാട്. ഇതിനിടെ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി.

കത്തിന്‍റെ യഥാർത്ഥ പകർപ്പോ ഉറവിടമോ ഇരു ഏജൻസികളും ഇതുവരെ കണ്ടെത്തിയിട്ടില്ല. മേയറുടെയും കോർപ്പറേഷൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകളും ഡി.ആർ അനിലിന്‍റെ മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് അയച്ചിട്ടുണ്ട്. നിയമനം നടക്കാത്തതിനാൽ സർക്കാരിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് അന്വേഷണ പരിധിയിൽ വരില്ലെന്നും ആണ് വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട്. നിലവിലെ അന്വേഷണം പ്രഹസനമാണെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്.