ഡ്രെഡ്ജർ ഇടപാട്; ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെയുള്ള ഹർജികൾ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഡ്രെഡ്ജർ ഇടപാടുമായി ബന്ധപ്പെട്ട് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരും സത്യൻ നരവൂരുമാണ് ഹർജിക്കാർ.

ഡ്രെഡ്ജർ ഇടപാട് വിഷയത്തിൽ മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരും ഗൂഢാലോചന നടത്തിയെന്ന് അറിയിച്ച് ജേക്കബ് തോമസ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഇന്ന് കോടതിക്ക് മുന്നിലെത്തും. അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള തന്റെ തീരുമാനത്തോടുള്ള പ്രതികാര നടപടിയാണ് ഡ്രെഡ്ജർ കേസ്.

ഡ്രെഡ്ജർ ഇടപാടിലെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. മന്ത്രിയും വകുപ്പ് സെക്രട്ടറിയും പ്രതിപ്പട്ടികയിൽ ഇല്ലാത്തത് തനിക്കെതിരായ ഗൂഡാലോചനയാണ് കാണിക്കുന്നത്. പരാതിക്കാരനായ സത്യൻ നരവൂരിന്റെ അഴിമതി കണ്ടെത്തിയത് താൻ ആണെന്നത് മറച്ചുവച്ചാണ് തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നത്. കെ.എസ്.എം.ഡി.സി ചെയർമാനായ മന്ത്രിയുടെ നേതൃത്വത്തിലാണ് ഡ്രെഡ്ജർ വാങ്ങാൻ തീരുമാനമെടുത്തതെന്നും ജേക്കബ് തോമസിന്‍റെ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.