മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കാണണം, കള്ള് കേരളത്തിലുള്ള പാനീയം: ശിവൻകുട്ടി

തിരുവനന്തപുരം: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ സർക്കാരിനെതിരായ വിമർശനങ്ങൾക്ക് വിചിത്രമായ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കള്ള് കേരളത്തിലെ ഒരു പാനീയമാണെന്നും, മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ദീപം തെളിയിച്ച ശേഷമായിരുന്നു പ്രതികരണം. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് ലഹരി വിരുദ്ധ വിളക്കുകൾ കത്തിക്കാൻ സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്തിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വീടുകളിൽ പ്രതിരോധവും ബോധവൽക്കരണവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിർദേശം.

മയക്കുമരുന്നിനെതിരായ ജനകീയ പോരാട്ടത്തിനായി ഒക്ടോബർ 6ന് ആരംഭിച്ച ക്യാമ്പയിന്‍റെ ആദ്യ ഘട്ടം നവംബർ ഒന്നിന് അവസാനിക്കും. അതേസമയം, സംസ്ഥാനത്ത് ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാർ അനുമതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകാനുള്ള ചട്ടം കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നിരുന്നു.