ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു

ദുബായ്: ജബൽ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രത്തിന്‍റെ വാതിലുകൾ ചൊവ്വാഴ്ച ഭക്തർക്കായി തുറന്നുകൊടുത്തു. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ദീപം തെളിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

പ്രധാന പ്രാർത്ഥനാ ഹാളിലായിരുന്നു ചടങ്ങുകൾ. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (സിഡിഎ) സോഷ്യൽ റെഗുലേറ്ററി ആൻഡ് ലൈസൻസിംഗ് ഏജൻസി സിഇഒ ഡോ. ഒമർ അൽ മുത്തന്ന, ടെമ്പിൾ ട്രസ്റ്റി രാജു ഷ്റോഫ്, കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൽ കരീം ജുല്‍ഫര്‍ എന്നിവര്‍ സംബന്ധിച്ചു.

വിവിധ നയതന്ത്രജ്ഞർ, മതനേതാക്കൾ, ബിസിനസ് ഉടമകൾ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 200 ലധികം വിശിഷ്ടാതിഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രാജു ഷ്രോഫ് സ്വാഗതം പറഞ്ഞു. യു.എ.ഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയ്ക്കും മതേതര ചിന്താഗതിക്കും അനുസൃതമായി സിഖ് ഗുരുദ്വാരയ്ക്കും ക്രിസ്ത്യൻ പള്ളികൾക്കും സമീപമാണ് പുതിയ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.