നരബലി സ്ഥലത്ത് ഡമ്മി പരിശോധനയും; പരിശോധനയിൽ എല്ല് കണ്ടെത്തി

പത്തനംതിട്ട: ഇരട്ട മനുഷ്യബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെയും ലൈലയുടെയും വീട്ടിൽ ഡമ്മി പരിശോധന നടത്തി. കൊലപാതകവും നരബലിയും എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകാനാണ് ഡമ്മി ടെസ്റ്റ് നടത്തുന്നത്. ഇതിനായി സ്ത്രീയുടെ രൂപത്തിലുള്ള ഡമ്മി ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു.

അതേസമയം നായ്ക്കളുടെ പരിശോധനയും തുടരുകയാണ്. നായയുടെ പരിശോധനയിലാണ് അസ്ഥി കണ്ടെത്തിയത്. ഇത് മനുഷ്യന്‍റെ അസ്ഥിയല്ലെന്നാണ് നിഗമനം. മനുഷ്യന്‍റെ അസ്ഥിയെക്കാൾ കട്ടിയുള്ളതാണ് കണ്ടെത്തിയത്. പശുവിന്‍റേതാണെന്ന് സംശയമുണ്ട്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളെല്ലാം പരിശോധിക്കും. ഇവയിൽ ഒരിടത്ത് പരിശോധിച്ചപ്പോഴാണ് അസ്ഥി കണ്ടെത്തിയത്.