പൂജയ്ക്കിടെ ശല്ല്യപ്പെടുത്തി; ഭര്‍ത്താവ് ഭാര്യയെയും 3 മക്കളെയും കഴുത്തറുത്തു കൊന്നു

ഡെറാഡൂണ്‍: പൂജയ്ക്കിടെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 47 കാരൻ ഭാര്യയെയും മൂന്ന് മക്കളെയും അമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ റാണിപൊക്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 36 കാരിയായ ഭാര്യ, 75 വയസ്സുള്ള അമ്മ, 9, 11, 13 വയസ്സുള്ള കുട്ടികൾ എന്നിവരെയാണ് ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയുള്ള പൂജ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇയാൾ ഈ ഹീനമായ കുറ്റകൃത്യം ചെയ്തത്.

ഉത്തർപ്രദേശിലെ ബന്ദ സ്വദേശിയായ മഹേഷ് കുമാറാണ് പ്രതി. ഭാര്യ നീതു ദേവി, അമ്മ ബീത്തൻ ദേവി, മക്കളായ അപർണ, സ്വർണ, അന്നപൂർണ എന്നിവർക്കൊപ്പം കഴിഞ്ഞ 10 വർഷമായി റാണിപോക്രിയിലെ നാഗ്ഗെർ പ്രദേശത്തെ മൂത്ത സഹോദരൻ ഉമേഷിന്‍റെ വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

മൂത്തമകൾ 15 വയസ്സുള്ള കൃഷ്ണ ഋഷികേശിൽ മഹേഷിന്റെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കുടുംബത്തിൽ ഇനി അവശേഷിക്കുന്ന ഏക അംഗമാണ് കൃഷ്ണ. കഴിഞ്ഞ ഒരു ദശാബ്ദമായി ജോലിയില്ലാതെ തുടരുകയായിരുന്നു മഹേഷ് കുമാര്‍. വീട്ടില്‍ പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കുമായി തന്റെ കൂടുതല്‍ സമയവും നീക്കിവെക്കാറാണ് ഇയാളുടെ പതിവ്.