മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി

കോഴിക്കോട്: മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ കിഴടങ്ങി. ഡി.വൈ.എഫ്.ഐ നേതാവ് അരുൺ ഉൾപ്പെടെ ആറ് പ്രതികളാണ് നടക്കാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ആശുപത്രി നിയമപ്രകാരം കേസായതിനാൽ മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അതേസമയം, മർദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരൻ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി.

ഓഗസ്റ്റ് 31നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. രാവിലെ സൂപ്രണ്ടിന്‍റെ ഓഫീസിലേക്ക് പോകാൻ എത്തിയ ദമ്പതികളെ ജീവനക്കാർ തടഞ്ഞതിനെ തുടർന്ന് തർക്കമുണ്ടായി. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ പി ഷംസുദ്ദീനും മർദ്ദനമേറ്റു.

.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗയടക്കമുള്ളവരാണ് കേസില്‍ പ്രതികള്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ കെ.അരുൺ, കെ.എം. രാജേഷ്, അശ്വിൻ, സജിൻ, നിഖിൽ സോമൻ, ജിതിൻ ലാൽ, മുഹമ്മദ് ബഷീർ എന്നിവരാണ് കേസിലെ പ്രതികൾ.