കിളികൊല്ലൂർ സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

കൊല്ലം: പൊലീസിലെ ചില ഉദ്യോഗസ്ഥർ സർക്കാരിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. കൊല്ലം കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കുറ്റക്കാരായ എല്ലാ ആളുകളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥൻ വിചാരിച്ചാൽ അവരെ രക്ഷിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഡി.വൈ.എഫ്.ഐ ശക്തമായ ഇടപെടൽ നടത്തിയെന്നും വി.കെ സനോജ് പറഞ്ഞു.

പൊലീസ് മർദ്ദനമേറ്റ വിഘ്നേഷിനെ സനോജ് വീട്ടിൽ പോയി കണ്ടു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ ഉൾപ്പെടെ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ നടന്ന മർദ്ദനത്തിന്‍റെ ദൃശ്യങ്ങളിൽ ഒരു ഭാഗം പൊലീസ് പുറത്തുവിട്ടിരുന്നു. തർക്കത്തിനൊടുവിൽ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് വിഷ്ണുവിന്‍റെ മുഖത്തടിച്ചത്. സൈനികൻ തിരിച്ചടിക്കുന്നതും ഇരുവരും നിലത്തു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസിനെ ആദ്യം ആക്രമിച്ചത് വിഷ്ണുവാണെന്ന പൊലീസ് റിപ്പോർട്ട് ശരിയല്ലെന്ന് പൊലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങൾ തെളിയിക്കുന്നു.

കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. 2 മിനിറ്റും 24 സെക്കൻഡും മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ വിഷ്ണു സ്റ്റേഷനിലെത്തി വനിതാ എസ്.ഐയോട് പരാതി പറയുന്നത് കാണാം. ഇതിനിടയിൽ എ.എസ്.ഐ പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്‍റെ മുഖത്തടിച്ചു.