ലഹരി ഉപയോഗത്തിനെതിരെ ക്യാംപെയ്നുമായി ഡിവൈഎഫ്ഐ

കോഴിക്കോട്: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡി.വൈ.എഫ്.ഐ കാമ്പയിൻ സംഘടിപ്പിക്കുന്നു. മയക്കുമരുന്ന് സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനത്ത് 2,500 രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും അറിയിച്ചു.

‘ലഹരിക്കെതിരെ ജനകീയ കവചം’ എന്ന കാമ്പയിന്‍റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ 20 വരെ 2500 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും. സ്കൂൾ പിടിഎ ഭാരവാഹികൾ, അധ്യാപകർ, പൊതുപ്രവർത്തകർ, ഗ്രന്ഥശാല, ക്ലബ്ബ് ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഭരണരംഗത്തുള്ളവരടക്കം സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും. സെപ്റ്റംബർ 18ന് 25,000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പടരുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. ലഹരിമരുന്ന് വിതരണത്തെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രാദേശിക ഭാരവാഹികളുടെ വീട് ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.