കിഴക്കൻ നേപ്പാളില്‍ ഭൂചലനം; ആളപായമില്ല

നേപ്പാൾ: കിഴക്കൻ നേപ്പാളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

കാഠ്മണ്ഡുവിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ഖോട്ടാങ് സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച രാത്രി 8.13 ഓടെയാണ് മാർട്ടിൻ ബിർട്ടയിൽ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സീസ്മോളജി ആൻഡ് റിസർച്ച് സെന്‍റർ അറിയിച്ചു. കാഠ്മണ്ഡു താഴ്വരയിലും കിഴക്കൻ നേപ്പാളിലെ മൊറാങ്, ജാപ്പ, സൻസാരി, സപ്താരി, തപ്ലെജംഗ് ജില്ലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
2015 ഏപ്രിലിൽ നേപ്പാളിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 9,000 ലധികം ആളുകൾ കൊല്ലപ്പെടുകയും 20,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.