അർപ്പിത‌‍ ചാറ്റർജിയുടെ നാലാമത്തെ വീട്ടിലും പരിശോധനയുമായി ഇ.ഡി

കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത, പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയും നടിയുമായ, അർപിത മുഖർജിയുടെ നാലാമത്തെ വീട്ടിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. കൊൽക്കത്തയിലെ ചിനാർ പാർക്കിലെ ഫ്ളാറ്റിലാണ് റെയ്ഡ് നടന്നത്.

കൊൽക്കത്തയിലെ ബെൽഗേറിയയിലെ അർപ്പിതയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ നിന്ന് 29 കോടി രൂപയും അഞ്ച് കിലോ സ്വർണാഭരണങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബുധനാഴ്ച കണ്ടെടുത്തിരുന്നു. നേരത്തെ മറ്റൊരു ഫ്ലാറ്റിൽ നിന്ന് 21 കോടി രൂപയും രണ്ട് കോടി രൂപയുടെ സ്വർണവും കണ്ടെടുത്തിരുന്നു. ഇതുവരെ 50 കോടി രൂപയാണ് രണ്ട് ഫ്ളാറ്റുകളിൽ നിന്നും കണ്ടെടുത്തത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

പാർഥ ചാറ്റർജി, അർപിത മുഖർജി എന്നിവരെ ജൂലൈ 23നാണ് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്‍റ് എന്നിവരുൾപ്പെടെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പാർഥ ചാറ്റർജിയെ വ്യാഴാഴ്ച നീക്കം ചെയ്തിരുന്നു.