സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം തള്ളി ഇ.ഡി

ന്യൂഡല്‍ഹി: സ്വപ്ന സുരേഷിന്റെ മൊഴി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം തള്ളി സുപ്രീം കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിർ സത്യവാങ്മൂലം. സ്വപ്ന സ്വന്തം ഇഷ്ടപ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്നാണ് ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നത്. കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ ആവർത്തിച്ചു. സ്വർണക്കടത്ത് കേസിലെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇ.ഡി എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.

സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി ഹർജി നേരത്തെ നൽകിയിരുന്നു. കേരളത്തിൽ വിചാരണ നടപടികൾ നടന്നാൽ അട്ടിമറിക്കപ്പെടുമെന്നാണ് ഇ.ഡിയുടെ ഹർജിയിലെ ആരോപണം. എന്നാൽ ഇ.ഡിയുടെ ആവശ്യം സാങ്കൽപ്പിക ആശങ്കയാണെന്നും സംസ്ഥാനത്തെ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നും ഹർജിയിൽ കക്ഷിയായ സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. കേസിലെ പ്രതിയായ എം ശിവശങ്കറും കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്. ഇതിനിടെ ഇ.ഡിയുടെ ആവശ്യത്തെ പിന്തുണച്ച് കേസിലെ പ്രതികളായ സരിത്തും സ്വപ്നയും കോടതിയെ സമീപിച്ചിരുന്നു.