മാറ്റത്തിന് വിദ്യാഭ്യാസരംഗം; പ്രൈമറി ക്ലാസുകളിൽ എഴുത്തുപരീക്ഷ ഒഴിവാക്കുന്നത് പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഗ്രേഡിംഗ് കൊണ്ടുവരുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നേരത്തെ മാറ്റിവച്ച ഗ്രേഡിംഗ് വീണ്ടും നടപ്പാക്കാനാണ് സർക്കാർ നീക്കം. പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോളേജുകളിൽ നാക് അക്രഡിറ്റേഷൻ മാതൃകയിൽ സ്കൂളുകളുടെ ഗ്രേഡിംഗ് നേരത്തെ പരിഗണിച്ചിരുന്നു. എസ്.സി.ഇ.ആർ.ടി.ക്ക് ചുമതല നൽകിയെങ്കിലും ശക്തമായ വിമർശനത്തെ തുടർന്ന് പരിഷ്കരണം മാറ്റിവയ്ക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും അക്കാദമിക് മികവിന്‍റെയും കാര്യത്തിൽ സ്കൂളുകൾക്ക് വിവിധ തരം ഗ്രേഡുകൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. എന്നിരുന്നാലും, ഗ്രാമപ്രദേശങ്ങളിൽ, അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള സർക്കാർ സ്കൂളുകൾ ഉൾപ്പെടെ, ഗ്രേഡിംഗിൽ പിന്നിലാണെങ്കിൽ, ആ സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കൾ വിമുഖത കാണിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായത്. താഴ്ന്ന ഗ്രേഡ് ലഭിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് അധ്യാപക സംഘടനകളും പരാതിപ്പെട്ടിരുന്നു.

നാക് മോഡൽ മാറ്റി പുതിയ തരം ഗ്രേഡിംഗിന്‍റെ സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കാൻ സാധ്യതയുണ്ട്. സി.ബി.എസ്.ഇ.യിലെ ക്വാളിറ്റി സൂചിക നോക്കി സ്കൂളുകളെ തരംതിരിക്കുന്ന സമ്പ്രദായം കേരള സിലബസിലും വരാം. ഇതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും സർക്കാർ ഉടൻ ചർച്ച നടത്തും. പരീക്ഷാരീതിയിൽ സമൂലമായ മാറ്റവും വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. എല്ലാ ക്ലാസുകളിലും എഴുത്തുപരീക്ഷ ആവശ്യമില്ലെന്ന നിരവധി വിദഗ്ധ സമിതി റിപ്പോർട്ടുകളും സർക്കാർ പരിഗണിക്കുന്നുണ്ട്.