ഗിനിയയിൽ പിടിയിലായ നാവികരുടെ മോചനശ്രമം തുടരുകയാണെന്ന് മുരളീധരൻ

ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയയിൽ പിടിയിലായ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കപ്പൽ ഇപ്പോൾ നൈജീരിയയുടെ നിയന്ത്രണത്തിലാണ്. തുറമുഖത്ത് എത്തിയാൽ നാവികരെ ഉദ്യോഗസ്ഥർ സന്ദർശിക്കും. അതിന് ശേഷം മാത്രമേ നയതന്ത്ര നീക്കങ്ങളുടെ പുരോഗതി വ്യക്തമാകൂവെന്നും മുരളീധരൻ പറഞ്ഞു.

കപ്പലിന്‍റെ ഉടമകളും അഭിഭാഷകരും ഇതിനകം നൈജീരിയയിലെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. നൈജീരിയൻ അംബാസഡർ കപ്പലിൽ എത്തുന്നുണ്ടെന്നാണ് സൂചന. നൈജീരിയൻ നാവികസേനയ്ക്ക് കൈമാറിയ ശേഷം നാവികരെ ബന്ധപ്പെടാൻ ബന്ധുക്കൾക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ ഫോണുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തതായാണ് കരുതുന്നത്. നാവികരെ നൈജീരിയയിലെ ബോണി തുറമുഖത്തേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്.

ഏതൊക്കെ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യണമെന്ന കാര്യത്തിൽ ക്രൂവിനെ നൈജീരിയയിൽ എത്തിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ. നൈജീരിയയിലെ ഇന്ത്യൻ എംബസി മുഖേന വിദേശകാര്യ മന്ത്രാലയം ജീവനക്കാരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നൈജീരിയൻ അധികൃതർ ജീവനക്കാരെ വിചാരണ ചെയ്യണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.