മൂന്നാറിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു

രാജമല: മൂന്നാറിലെ രാജമല നെയ്മക്കാട് പ്രദേശത്തെ ജനവാസ മേഖലകളിൽ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കടുവയെ കണ്ടെത്താൻ പരിശീലനം ലഭിച്ച വിദഗ്ധ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടുവയെ പിടികൂടാനുള്ള നീക്കം ഇപ്പോൾ പുരോഗമിക്കുകയാണ്. അതേസമയം, ഇന്നും കടുവയെ കണ്ടതായി നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.

നെയ്മക്കാട് പ്രദേശത്ത് നാലിടങ്ങളിലായി കടുവയെ പിടികൂടാൻ കൂട് വെച്ചെങ്കിലും കടുവ എവിടെയും കുടുങ്ങിയില്ല. ഇന്ന് കടുവ ഒരു വളർത്തുമൃഗത്തെയും ആക്രമിച്ചിട്ടില്ല എന്നതാണ് നാട്ടുകാരുടെ ഏക ആശ്വാസം. അതേസമയം, 10.30 ഓടെ പെരിയവരാക്ക് സമീപം കടുവയെ കണ്ടതായി പ്രദേശവാസിയായ സാമുവേല്‍ വനംവകുപ്പിനെ അറിയിച്ചു. ഇന്നലെ രാത്രി കടുവയുടെ ദൃശ്യങ്ങൾ പകർത്തിയ സ്ഥലത്തിന് സമീപം തന്നെയാണ് വീണ്ടും കടുവയെ കണ്ടത്. 

കടുവയെ ഭയന്ന് നെയ്മക്കാട് പ്രദേശത്തെ തോട്ടം തൊഴിലാളികൾ ഇന്ന് ജോലിക്ക് പോയിട്ടില്ല. കടുവയെ പിടികൂടുന്നത് വരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ഒളിച്ചിരിക്കുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് നൂറുകണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.