സ്ഥാപിച്ചിട്ട് എട്ടുമാസം; ഉദ്ഘാടനം ചെയ്യാതെ സംസ്ഥാനത്തെ എ.ഐ ക്യാമറകൾ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിച്ചിട്ട് എട്ട് മാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. സ്ഥാപിച്ച 726 ക്യാമറകൾക്കായി സർക്കാർ ഇതുവരെ 236 കോടി രൂപ ചെലവഴിച്ചു. പക്ഷേ, അവ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകളുടെ കൺസൾട്ടേഷൻ ഫീസിനെച്ചൊല്ലിയുള്ള തർക്കമാണ് ഉദ്ഘാടനത്തിന് തടസ്സമായത്.

കെൽട്രോൺ എന്ന സർക്കാർ കമ്പനിയാണ് ക്യാമറകൾ സ്ഥാപിച്ചത്. കണ്‍സള്‍ട്ടേഷന്‍ ഫീസായി അഞ്ച് കോടി രൂപയാണ് കെൽട്രോൺ ആവശ്യപ്പെട്ടത്. എന്നാൽ, ധനവകുപ്പ് ഇതിനെ ശക്തമായി എതിർത്തതോടെയാണ് തർക്കം ഉടലെടുത്തത്. മോട്ടോർ വാഹന വകുപ്പിന്‍റെ കണക്കുകൾ പ്രകാരം വാഹനങ്ങളുടെ പിഴയിൽ നിന്ന് സർക്കാരിന് പ്രതിമാസം 22 കോടി രൂപ സമ്പാദിക്കാൻ കഴിയും. ഒരു വർഷം 261 കോടിയിലധികം രൂപ സമ്പാദിക്കാൻ കഴിയും. ചെറിയ ഫീസിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി സര്‍ക്കാര്‍ ഈ തുക നഷ്ടപ്പെടുത്തിയതില്‍ മോട്ടോർ വാഹന വകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. ക്യാമറകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ ആവശ്യം.

കാറിനുള്ളിലെ വ്യക്തിക്ക് സീറ്റ് ബെൽറ്റ് ഉണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കണ്‍ട്രോള്‍ റൂമിലേക്കയച്ച് വ്യക്തിയുടെ മൊബൈലില്‍ ഫൈനടയ്ക്കാനുള്ള സന്ദേശമെത്തിക്കുന്ന അത്യാധുനികസംവിധാനമാണ് തർക്കത്തെ തുടർന്ന് സർക്കാർ നീട്ടിവെയ്ക്കുന്നത്. ഈ ക്യാമറകൾ എപ്പോഴാണിനി പ്രവർത്തിക്കുകയെന്ന് ആർക്കും അറിയില്ല. എല്ലാ ക്യാമറകളും ഘടിപ്പിച്ച് ഉദ്ഘാടനത്തിനായി കാത്തിരിക്കുമ്പോഴാണ് കൺസൾട്ടേഷൻ തുകയെച്ചൊല്ലി ധനവകുപ്പ് തർക്കമുണ്ടാക്കിയത്. ഇതോടെ ആദ്യ വർഷം തന്നെ 261 കോടിയിലധികം രൂപ പിഴയീടാക്കാമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്.