ഇലന്തൂർ ഇരട്ട നരബലി; പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ ഹാജരാകും

എറണാകുളം: ഇലന്തൂരിലെ നരബലിയിലെ പ്രതികളായ ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വ.ബി.എ ആളൂർ പറഞ്ഞു. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികൾക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്നും ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് പേർക്ക് വേണ്ടിയാണ് ആദ്യം ഹാജരാകാൻ തന്നെ നിയോഗിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ മൂന്ന് പ്രതികൾക്കും വേണ്ടിയാണ് ഹാജരാകുന്നതെന്നും ആളൂർ പറഞ്ഞു.

റോസ്ലിന്‍റെ മൃതദേഹം ആദ്യം 22 കഷണങ്ങളായി മുറിച്ച് കുഴിച്ചിട്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റോസ്ലിന്‍റെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് നാലരയടി ആഴത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു. വീടിനോട് ചേർന്നുള്ള മുറ്റത്തെ കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഇതിനെല്ലാം ഉപരിയായി പ്രതികൾ മഞ്ഞൾ ചെടികളും മറ്റും നട്ടുപിടിപ്പിച്ചിരുന്നു. കൂടാതെ, ഉപ്പും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഇരയായ പത്മയുടെ മൃതദേഹാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, ഇരകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാണ്. പത്മയുടെയും റോസിലിന്‍റെയും അവശിഷ്ടങ്ങൾ കണ്ടെടുത്തതായി പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് ആരുടേതാണെന്ന് കണ്ടെത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

നരബലി സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ സ്വർണം പ്രതികൾ പണയപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റോസ്‌ലിയുടെ സ്വർണ മോതിരം പ്രതികൾ ഇലന്തൂരിലെ സ്ഥാപനത്തിൽ പണയം വെച്ചു. 2,000 രൂപ കിട്ടി. ഇതിൽ 1,500 രൂപയാണ് ഷാഫി പെട്രോൾ അടിക്കാൻ എടുത്തത്. ബാക്കി 500 രൂപ ഭഗവൽ സിംഗിന്റെ കൈയ്യിൽ വെച്ചു. ഇതിനിടെ ഷാഫി പത്മയുടെ സ്വർണമാലയും മോതിരവും കൊച്ചിയിലെത്തിച്ച് പണയം വച്ചു. ഇതിന്റെ പണയ ചീട്ടുകൾ പൊലീസിന് കിട്ടി. കൊലപാതകം നടന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് സ്വർണാഭരണങ്ങൾ പണയം വച്ചത്.