ഇലന്തൂർ ഇരട്ട നരബലി; കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി അനിൽ കാന്ത്

തിരുവനന്തപുരം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി ഡി.ജി.പി അനിൽകാന്ത്. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവെടുപ്പ് ഇന്നും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടുവളപ്പിൽ കൂടുതൽ കുഴികൾ എടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. മൃതദേഹം കണ്ടെത്താൻ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെയും ജെസിബി ഉൾപ്പെടെയുള്ള യന്ത്രസംവിധാനവും ഉപയോഗിച്ച് പൊലീസ് വിശദമായ തെരച്ചിൽ നടത്തും.

മറ്റേതെങ്കിലും മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടോ എന്നറിയാനാണ് തിരച്ചിൽ നടത്തുന്നത്. പ്രതികൾ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് വിധേയമാക്കിയിട്ടുണ്ടെങ്കിൽ അവരുടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ തന്നെ കുഴിച്ചിട്ടിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം ദൂരീകരിക്കാൻ പൊലീസ് തീരുമാനിച്ചത്.