ഇലന്തൂർ നരബലി; മൃതദേഹ ഭാഗങ്ങള്‍ ഷാഫി കൈമാറിയെന്ന് സംശയം

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടവരുടെ മുഴുവൻ ശരീരഭാഗങ്ങളും കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പൊലീസ്. മുറിച്ചെടുത്ത ശരീരഭാഗങ്ങൾ വിൽക്കാൻ കഴിയാതെ വന്നപ്പോൾ കുഴിച്ചിട്ടെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്. പരിശോധനയിൽ ഇത് കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. മുഖ്യപ്രതി മുഹമ്മദ് ഷാഫി കഷ്ണങ്ങളാക്കിയ മൃതദേഹം മറ്റാർക്കെങ്കിലും കൈമാറിയോ എന്നാണ് ഇപ്പോഴത്തെ സംശയം. ഇക്കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണവും ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

ഭഗവൽ സിങ്ങുമായി ഫോണിൽ സംസാരിക്കാനും സന്ദേശം അയയ്ക്കാനും ഷാഫിക്ക് മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി മൂന്ന് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ സ്വന്തമായി കൈകാര്യം ചെയ്തുവെന്നതിൽ പൊലീസിന് ഇപ്പോഴും സംശയമുണ്ട്. പീഡനക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴും ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സജീവമായിരുന്നു. ഇതാണ് സംശയം ബലപ്പെടുത്തുന്നത്.