ഇലന്തൂര്‍ നരബലി; അവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമം നടന്നോ എന്ന് സംശയം

പത്തനംതിട്ട: ഇരകളുടെ അവയവങ്ങൾ ഇലന്തൂർ നരബലിയിൽ പ്രതികൾ വിൽക്കാൻ ശ്രമിച്ചോ എന്ന സംശയം ബലപ്പെടുന്നു. റോസ്‌ലിയുടെ ശരീരത്തിൽ വൃക്കയോ കരളോ ഉണ്ടായിരുന്നില്ല. മസ്തിഷ്‌ക്കം രണ്ടായി മുറിച്ചതായി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. അവയവമാറ്റവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയരാനുള്ള കാരണങ്ങൾ ഇവയെല്ലാമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യശരീരത്തിന്‍റെ അവസ്ഥ കൃത്യമായി പഠിച്ച ശേഷമാണ് അവയവങ്ങൾ മുറിച്ചുമാറ്റിയതെന്നും പോസ്റ്റ്മോർട്ടത്തിന്‍റെ പ്രാഥമിക വിശദാംശങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കനത്ത പൊലീസ് സുരക്ഷയിൽ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. പത്മയെയും റോസ്‌ലിയെയും കൊല്ലാൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. ഇന്നലെയും പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി.