എല്‍ദോസും സഹായികളും കോവളത്ത് വെച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന് പരാതിക്കാരി കോടതിയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും കൂട്ടാളികൾക്കുമെതിരെ ബലാത്സംഗ പരാതി നൽകിയ യുവതി, കോവളത്ത് വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇക്കാര്യം കോടതിയെ അറിയിച്ചു.

തിരുവനന്തപുരം കോടതിയിൽ എൽദോസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാതിക്കാരി ഇക്കാര്യം പറഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിധി പറയും.

എൽദോസിന്‍റെ ഫോണുകൾ പിടിച്ചെടുക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ നിലവിൽ ഒളിവിൽ കഴിയുന്ന എൽദോസ് കീഴടങ്ങേണ്ടി വരും. ഹൈക്കോടതിയെയും സമീപിക്കാം. ഇയാൾ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിയാത്ത പൊലീസ് എൽദോസിനായി തിരച്ചിൽ തുടരുകയാണ്. പാർട്ടിക്കുള്ളിൽ നിന്നടക്കം വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾക്ക് മുന്നിൽ എൽദോസ് ഒളിവിൽ തുടരുമോ എന്ന് കണ്ടറിയണം.