എൽദോസ് വിളിച്ചു: ഒളിവിൽ പോയതിൽ ഖേദം അറിയിച്ചുവെന്ന് കെ.സുധാകരൻ

ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ തന്നെ വിളിച്ചിരുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. ഒളിവിൽ പോയതിൽ എൽദോസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ അറിയിച്ച ശേഷം വേണമായിരുന്നു പോകാൻ എന്നാണ് എൽദോസിന് താൻ മറുപടി നൽകിയതെന്നും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നേതാക്കളുമായി നാളെ ചർച്ച നടത്തും. കോടതി മുൻകൂർ ജാമ്യം അനുവദിക്കാൻ പരിഗണിച്ച കാരണങ്ങൾ പരിശോധിക്കും. സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന എൽദോസിന്‍റെ ആരോപണവും പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു.

പാർട്ടി നടപടിയിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജാമ്യം അനുവദിച്ചതും എൽദോസിന്‍റെ വിശദീകരണവും കൂടി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശൻ പറഞ്ഞു. അതേസമയം എൽദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു. മുൻകൂർ ജാമ്യം ലഭിച്ച ശേഷം എം.എൽ.എ ഓഫീസിൽ ലഡു വിതരണം ചെയ്തതിനെ മുരളീധരൻ പരിഹസിച്ചു. അന്തിമ വിധിക്ക് ശേഷം ലഡ്ഡു വിതരണം ചെയ്യുന്നത് നന്നായിരിക്കുമെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. എന്നാൽ എം.എൽ.എയുടെ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.